തിങ്കളാഴ്‌ച, ഡിസംബർ 30, 2013

വാക്ക്

വാക്കിലാണ് നാറ്റം
വായ്ക്കും തൊണ്ടക്കും 
നാറ്റമില്ലന്നെനിക്കറിയാം

പറയാനുള്ളത് പറയാതെയും
പറയാത്തത് പറഞ്ഞും 
നിനച്ചതല്ല പുറപെട്ടത്‌,

ദുഷിച്ചതില്‍ ചേരുന്ന-
ഉണ്മകളുംദുർഗന്ധംവമിക്കും,,
പകമറക്കാം,
വാക്കുകൾ തിരുത്താം
കൈവിട്ട ആയുധം
വിധിയെന്നു പറയാം
കൈവിട്ടവാക്ക്
തനിക്ക് മാത്രം സ്വന്തം,,

എന്റെയും നിന്റെയും അവന്റെയും
മനസ്സ്കടല്‍ പോലെയാണ്,
എല്ലാമടങ്ങിരിക്കുന്നു
ചിലപ്പോൾ ആര്‍ത്തുലച്ചും
ശാന്തമായും തല്ലിയും
തലോടിയും പോകുന്ന മനസ്,,

കാഴ്ചകള്‍

മയിൽ പീലി തേടിയിറങ്ങിയയെനി-
ക്കിന്നു പുസ്തകങ്ങളാണ് വിശറി,
ചിതലു വായിക്കുന്ന കഥകൾ 
കേട്ടലമാര ഊറിച്ചിരിക്കുന്നു .

ചരിത്രത്തിലെ രാജാവിന്റെ 
മുഖത്ത് പല്ലി കാട്ടം വിതറി 
പ്രതിഷേധിച്ച ആത്മനിർവൃതിയിൽ പല്ലി ! 
യിണയെ കാത്തിരിക്കുന്നു

മൂലധനത്തിന്റെ ചിന്തകളാല്‍
ചന്തിയൊട്ടി പാര്‍ക്കുന്നയെട്ടുകാലി
ഇരക്കു വേണ്ടി വലയൊരുക്കുന്നു

എന്റെ ജ്ഞാനത്തിലിനിഞാന്‍
ജ്ഞാനപീഠം കയറട്ടെ

ഫെമിനിസ്റ്റ്

ഫെമിനിസ്റ്റായീകൊള്ളൂ !!
നീ കായ്‌ കനീയൊന്നും മോഹിക്കരുത് 
ഇലയില്ലാത്ത മരമായീ കൊള്ളൂ ,ഒന്നോര്‍ക്കുക !
ഇലയനക്കങ്ങളിലാണ് തണലും കുളിരും, 
അപരാജിതയായ ഒരുവളുടെ
കൈകരുത്തില്‍ ഉഴുതു മറിച്ചു 
നിനക്ക് കന്യകയാകാം 
മഴക്ക്‌ പെയ്തൊഴിയാതിരിക്കാനാവില്ല,

വഴിയമ്പലം

സ്വപ്നങ്ങള്‍ തണുത്തുവിറച്ച്‌
വഴിയമ്പലത്തിന്‍ ചാഞ്ഞ നിഴല്‍ 
പോലെയാണ് ജീവിതം 

അസ്തമയത്തിന്റെ നേര്‍ത്ത
മൗനം ഇരുട്ടിന്റെയും ജീവിതത്തിന്റെയും 
നോവിന്‍ യാമാങ്ങളാണ് 

മനസ്സിന്റെ ചിത്രപണിചെയ്ത 
കവാടത്തിലൊരു പിടച്ചിലുണ്ടാവുന്നു 
ഇനീ പുലരിയുടെ ഗർഭം പേറുന്ന
പേറ്റു നോവിന്റെനിമിഷം

അകത്തൊ പുറത്തൊ-
യെന്നപോലെ ജീവിതത്തിന്റെ
ത്രിശങ്കു സ്വര്ഗ പ്രയാണം
ഉടല്‍ ആര്‍ത്തിയോടെ
ശ്വാസത്തിനായ്‌ പിടയുന്നു ,

വിളക്കിനു മുന്നില്‍ പാഞ്ഞടുത്തു
മിഴികളാല്‍ മരണമെന്നെഴുതുന്ന
ഈയാം പാറ്റകളാണ് ചുറ്റും
നാളെ അതിലൊരു പറവയായ്‌
വഴിയമ്പലം വിട്ടൊഴിയെണ്ടവർ

ശില സ്ഥാപനം

കല്ലിടാന്‍, കുഴി 
കുഴിക്കുന്നുണ്ട് 
കര്മ്മം നടക്കുന്നുണ്ട് 
കൊടിവച്ച കാറ് 
കിടക്കുന്നുണ്ട് 

ഒരു തണലു
മരിക്കുന്നുണ്ട്
ചില്ലകൾ
കൊഴിയുന്നുണ്ട്
ചിലയിലകൾ
മണ്ണിൽ തളർന്നു
ചിതറി കിടക്കുന്നുണ്ട്

ചെറു വേരുകളുടെ
തേങ്ങലുയരുന്നുണ്ട്
അതിരുകടന്നു പാഞ്ഞു
പോയൊരു വേരലറി
കരയുന്നുണ്ട്,,ഉറവ തേടി
പോയവർ വേറെയുണ്ട് ,

കണ്ണീരിൽ ചുവന്നൊരു
ഇളം വേര് പിരിയാതെ
മുല്ലയെ ചുറ്റിവരിഞ്ഞു
പ്രണയിച്ചു നില്ക്കുന്നുണ്ട്

ആരവത്തിനും ആര്പ്പു
വിളികൾക്കുമിടയിൽ
മണ്ണുകാര്ന്നും മരിക്കാതെ
ഹൃദയ വേര് പിടയുന്നുണ്ട്
ശേഷിച്ച തായ്‌ വേര്
നെഞ്ചു വിരിച്ചു മരിക്കുന്നുണ്ട്.

ജീവിതം

ജീവിതം കൂട്ടിമുട്ടിച്ചിതാ
മണ്ടുന്നു ജീവിത ഭാരത്താല്‍ 
കൂനിയ ചുമലുമായ്,

കത്തി ജ്വലിക്കുന്നു
മനസിന്റെ പട്ടട
കത്തി നിൽക്കുന്നിതാ
മദ്ധ്യാഹ്ന സൂര്യന്‍,

മനസിന്റെ ചെപ്പിലെ
നിറഞ്ഞ മഞ്ചാടികള്‍
മറന്നുപോയ്‌ കളഞ്ഞു-
പോയ്‌ പരതട്ടെയെന്മനം

മഴ വന്നു പോയതും
മഞ്ഞായ്‌ പൊഴിഞ്ഞതും
മാഞ്ഞു പോയെങ്ങോയെന്‍
കിനാക്കളായിന്നലെ

കപടമായ്‌ തീരുന്ന
പ്രണയത്തിന്‍ മുത്തുകള്‍
കൊഴിഞ്ഞു വീഴുന്നൊരു
ദളം കണക്കായിതാ

ഒരു മരച്ചില്ലയില്‍
കൂട് തേടി ഞാനിനി
ഓര്‍മ്മകള്‍ .ചേക്കേറാന്‍
കാത്തിരിക്കുന്നിതാ ...,

അറിയാതെ

മഴയ്ക്കൊഴുകി വന്ന പരല്‍ മീനുകളുടെ 
കഥപറയുന്നവളെന്തേ നാണത്താല്‍ 
മൌനിയായകത്തളം പൂകുന്നു ?

മാകന്ദപ്പൂമണം വീശുന്ന കാറ്റത്ത് 
വീഴുന്ന മാങ്ങ പെറുക്കാന്‍ വരുന്നവള്‍ 
ഇന്നെന്തേ കൂടെ വരാന്‍മടിക്കുന്നു?

മുട്ടോളമെത്തുന്ന പട്ടുപവാടകളെല്ലാം 
മുറവും ചുണ്ണാമ്പും തരുന്ന നാണിയമ്മക്ക് -
അമ്മായി വെറുതെ കൊടുത്തതെന്തേ

ഉടലാകെ നനയിച്ചു കുളിര്കാറ്റു
പെയ്യിച്ചു വെയിലിന്റെ ചിരികാണാൻ
ഉള്ളു തുടിച്ചടുത്തുവന്നയെന്നെ നീ,,,

പഴമയുടെ കഥയിലെ കനവുകള്‍
ചൊല്ലിയും സ്നേഹമാം വിലക്കുകളാലൊരു
കവിളിണ തുടുത്തു പറഞ്ഞതെന്തേ
നീ മിഴിപാകിയെന്നോട് പറഞ്ഞതെന്തേ

സര്‍പ്പകാവ്


നീറനുറുമ്പു കടിയേറ്റു പറിച്ച
മരോട്ടി മുറിച്ചൊരു ബാല്യത്തിന്‍
വിളക്കുണ്ടറുകൊല പുന്നയ്ക്ക് ചുറ്റും,,

പച്ചീർക്കിൽ പന്തം കത്തിയ കരിയുണ്ട് ,
നീണ്ടൊരു നിഴലുണ്ട്, നിശബ്ദമാം 
കാറ്റിലാടും വരണ്ടയിലകളുണ്ട്,

മഞ്ഞവിതറിയ സർപ്പ കളങ്ങളുണ്ട്
കരിന്തിരികളിണ ചേർന്നു കത്തുന്ന
കരിനാഗത്തിൻ ഫണമുള്ള പുകയുണ്ട്,

സര്‍പ്പക്കോലങ്ങള്‍ക്ക് തിളക്കമുണ്ട്
പൂക്കുല ചിതറിവീണുണങ്ങിയ മണമുണ്ട്,
ഉറുമ്പുകളിഴഞ്ഞു നീങ്ങിയ പാടുണ്ട്

വിശപ്പിന്‍ കഥയൊരു പുള്ളോന്‍
പാടുന്നുണ്ട് ,പുള്ളോര്‍ കുടത്തിന്‍-
കൂടെ പലതലകളാടുന്നുണ്ട്..

ഭീരു

ആശുപത്രിക്കട്ടിലിനരികില്‍ 
അറ്റന്ടെര്‍ ലീലാമ്മയുടെ 
തെറിയില്‍ പൊതിഞ്ഞ 
ബ്രഡിലും മുട്ടയിലുമാണ് 
കേശുമാമന്റെ മരവിച്ചു
പിണഞ്ഞുകെട്ടിയ കനവിന്റെ
ഞരമ്പ് തുന്നിച്ചേർത്തത്,,

ശസ്ത്രക്രിയാമുറിയില്‍ 
പരന്ന ചോര കണ്ടാവണം
രാത്രിവണ്ടിക്കു ഞാന്‍
ആംബുലൻസിൽ കയറാതെ
ഓടിപോന്നത്.

മടിയിലൊളിപ്പിച്ച മധുരം തന്നു,
വാരിയെടുത്തുമ്മ വയ്ക്കുന്ന
കേശുമാമനെ ഓർത്തിട്ടാവണം
നീര്‍കണങ്ങളിറങ്ങി ഉണങ്ങിയ
കവിള്‍ത്തടങ്ങള്‍ കണ്ണുകളുടെ
പൗരുഷത്തോട്‌ നീയെവിടെയെന്നൊരു
ചോദ്യം ചോദിച്ച്‌ മടങ്ങി പോയത് ,,

മൗനത്തിന്റെ ഭാഷ

മൗനത്തിന്റെ ഭാഷയാണുത്തമം!!
ഇണപോലുമറിയാതെ തൃഷ്ണകളില്‍
മിഴിതുറന്നിരിക്കാം,,

ഇരുട്ടിന്റെയാമങ്ങളില്‍
നിലാവിന്റെ നെറുകയില്‍ 
ചുംബിച്ചുണര്ത്തുന്നത് പോലെ,
.
വൃത്തമില്ലാത്ത മഞ്ഞും മഴയും 
ഇരുളും വെളിച്ചവും ഓരോ
ദളങ്ങളായി നുള്ളിയെടുക്കാം,,

എങ്കിലും ചിതറി വീഴുന്ന
സ്നേഹനീരുകള്‍ ജീവിതത്തിന്റെ
മൗന നിമിഷങ്ങളിലൊരു
കനലുവന്നു വീണു തീപടരുന്നു,,,

ഇടയനോടുള്ളടുപ്പം

ഇടയനോടുള്ളടുപ്പം
ഇണ ചേര്‍ക്കാനെളുപ്പം.
ചൂടാറിയ സ്നേഹമൂറ്റികുടിച്ചു 
കാലത്തെ വരവേൽക്കുന്നു 
പുതു സോഷ്യലിസ്റ്റ്‌ ലോകം,
ശിഥിലമാകുന്നതറിയാതെ 
തെന്നി നീങ്ങുന്ന ചാടുകള്‍ ,
അര്ത്ഥം നോക്കി,
കാലം, സമയം ഇവയും നോക്കി 
അച്ചടിപ്പിഴയുടെ വാവിട്ട വാക്ക് 
വിശുദ്ധ നാമങ്ങള്‍ നികൃഷ്ടനെന്നും,
ശുംഭനെന്നും, ചണ്ഡാളനെന്നും...
പുലരുമ്പോള്‍ നാമം വിശുദ്ധമാക്കി
വിഴുപ്പു കഴുകിക്കളയുന്നു
ചുമക്കാനൊന്നുമില്ലെങ്കില്
യാത്രയേറെ സുഖപ്രദം ! ആമേന്‍
ചുമടുതാങ്ങിയോടുള്ള സ്നേഹം കൊണ്ട്
ചുമടെടുക്കില്ലെന്നു
പലവുരി വിളിച്ചു പറയാം..

എന്നിട്ടും

സന്ധ്യയൊരു ചുവന്ന
പട്ടു തൂവാലവീശുമ്പോള്‍ ,
നിന്റെ മിഴികളിലാണ്
നീല സാഗരം ,

ഏഴുകടല്‍ താണ്ടുന്ന
ദേശാടനകിളി പോലെ 
നിഴലിന്‍ തണലിലെ 
ചിറകില്‍ ചേര്‍ത്തു 
വയ്ക്കുന്ന സ്വപ്നങ്ങള്‍,

പിരിയുമ്പോള്‍ ഞാന്‍
ചോദിച്ചതൊരു
പൂവിതള്‍ മാത്രം

എന്നിട്ടും പ്രണയമൊരു
മന്ദാര പൂ പോലെ
ഓര്‍മ്മകളില്‍
തപസ്സിരിക്കുന്നു.